Wednesday, September 1, 2010

അവന്‍ എന്ന അവള്‍

അവന്റെ   സ്വപ്നങ്ങളിലെന്നും  കരിവളകളുടെ  കിലുക്കമായി  അവളുണ്ടായിരുന്നു.

അവളുടെ  കൊലുസിന്റെ  കൊഞ്ചല്‍  അവന്റെ  കാല്‍വ്യ്പ്പുകളെ  താളാത്മകമാക്കി.

അവനറിയാതെ   അവന്റെ മന്ദസ്മിതത്തില്‍  ഒരു  പനിനീര്‍പ്പൂവായി  അവള്‍  വിരിഞ്ഞു.

അവന്‍  ശരീരവും   അവള്‍  ആത്മാവുമായിരുന്നു.

അവന്റെ  സിരകളെ   തപിപ്പിച്ച് അവളുടെ   രക്തം  ഒഴുകിയിറങ്ങിയപ്പോള്‍,

ഒരു  നോട്ടം, ഒരു നിശ്വാസം , ഒരു സ്പര്‍ശം   അവന്റെ  സുഹൃദ് വലയത്തെ ഉന്മാദികളാക്കി.

അവന്റെ  സ്വകാര്യതകള്‍   തീരെഴുതപ്പെട്ടു ;

വിശുദ്ധമായ   മനസ്സിനെ   പേറുന്ന   വിഴുപ്പു  ഭാണ്ടമായി ശരീരം മാറുന്നത്,

നിസ്സഹായനായി നോക്കി   നില്‍ക്കാനേ അവനു   കഴിഞ്ഞുള്ളൂ.

ഒറ്റപ്പെടലുകളും, യാതനകളും, പരിഹാസങ്ങളും   ജീവിതത്തിന്റെ   താളമായി   മാറിയപ്പോള്‍,

ശരീരത്തെ   മനസ്സിന്റെ   വരുതിക്ക്   നിര്‍ത്താന്‍  ഒരുള്‍വിളി.

ഒരു  കൈകൊണ്ടു   തഴുകുന്ന, മറു   കൈകൊണ്ടാട്ടിപ്പായിക്കുന്ന,      കപടസദാചാരത്തിന്റെ  മുഖംമൂടി   വലിച്ചു    കീറികൊണ്ടവന്‍    അലറി...

ഞാന്‍   'അര്‍ദ്ധനാരീശ്വരന്‍' : പ്രകൃതിയും   പുരുഷനും   ഒരുമിച്ചു  ചേര്‍ന്നോരപൂര്‍വ്വ പ്രതിഭാസം.

ക്രൌര്യവും   ലാസ്യവും   ഒരുമിച്ചാടി  തീര്‍ക്കുന്നവന്‍...

വീണ്ടും    അതാ   മനസ്സ്    ശരീരത്തെ   വെല്ലുവിളിക്കുന്നു.

മനസ്സിന്  കീഴ്പെട്ടു    മുറിഞ്ഞ   ശരീരവുമായി,

 ചുടുചോര   മണക്കുന്ന     വെളുത്ത  ചുവരുകള്‍ക്കും,  പച്ച  വിരികള്‍ക്കുമിടയില്‍  വെറും  നിലത്തു    കിടക്കുമ്പോള്‍,  

 ചുണ്ടില്‍   വിരിഞ്ഞ    ജയസ്മിതം      അവളുടെതായിരുന്നില്ലേ ?...